പോയ് വരാം


ഉറങ്ങാതിരിന്നു ഞാനിന്നലെയും,
കരിഞ്ഞുണങ്ങാറായ
മാവിനു കാവലായ്..
ശിഖിരം മറഞ്ഞമ്പിളി
മൂകനായ് നോക്കി,
ഉമ്മറത്തെ,
കറപറ്റിയ ചാരു കസേരയും,
വയസ്സനായുറുമ്പരിച്ച നീളന്‍
കാലന്‍ കുടയുമെന്നെ
പരിഹസിക്കുന്നു- വെറുപ്പോടെ
സങ്കടമടക്കിയെന്നപോല്‍....

മണല്‍ കാട്ടിലുറങ്ങിയ രാത്രികളില്‍,
എന്‍ കനവിന്നുയിരെന്നച്‌ഛനായിരുന്നു,
ഈ മാവിന്‍ തേന്‍പഴങ്ങളായിരുന്നു,
മുത്തശ്ശിയുടെ,
പല്ലില്ലാത്ത മോണയായിരുന്നു..

ഞാനുമീ മാവും,
സമപ്രായമാണ്..
ബാര്‍ട്ടറില്‍ തമ്പ്രാന്‍ തന്നതാണന്നിത്
വലിയൊരിളവനു പകരമായ്...

അന്നച്‌ഛന്‍ പറഞ്ഞ കഥയില്‍,
വിയര്‍പ്പാണ് സാഹിത്യം
പാടത്തെ വെയിലിന്‍,
ശൌര്യമാണലങ്കാരം
കോമയും കുത്തുമില്ലാതെ
നീണ്ടു പോകുന്ന കഥയായിരുന്നത്...

ഖുബൂസിന്റെ രുചിയെ
പഴിച്ചിടുമ്പോഴാണ്
"ഇന്നലെയെന്‍ നെഞ്ചിലെ....." പാടി
ഫോണ്‍ കരഞ്ഞത്..
പിന്നെ ഒന്നുറക്കെ
പൊട്ടിക്കരയാതിരിക്കാന്‍..
ദുര്‍ബലനായിരുന്നു ഞാനത്രമാത്രം....

ഇനിയൊരു തിരിച്ച് പോക്കിന്
നേരമില്ലെന്നറിയാം
എന് ഹൃദയ രാഗത്തിന്‍
ശ്രുതി ചേരില്ലെന്നറിയാം..
എങ്കിലും
മനസ്സിന്‍ വീണയില്‍..
ശ്രുതിമെല്ലെ ചേരുവാന്‍
കടലക്കരെ നീന്തണമിനിയുള്ള കാലം

നാളെ
അച്‌ഛന്റെയാത്മാവ്
തേടിയലയുന്നതിനു മുന്‍ പെ
യാത്രയാവുന്നു...
ഞാനും...
നിന്നെ സാക്ഷിയാക്കി...


തുഷാരം മാഗസിന്‍ ജുലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.
http://www.thusharam.com/article.asp?artId=117