പെയ്ത് തോര്‍ന്നപ്പോള്‍...


വര്‍ഷമൊന്നാ‍യി,
ചൂലന്‍ മരിച്ചിട്ട്
കുത്തിയൊലിച്ചിറങ്ങിയ മണ്ണില്‍.
പെയ്തുതോര്‍ന്ന മഴപോല്‍,
ചക്കിതന്‍ ആര്‍ത്ത നാദം നിലച്ചിട്ട്,
കണ്ണീരുറവവറ്റിയിട്ട്..
ഇന്നുമീ സന്ധ്യയില്‍ പരക്കും,
ചീവീടിന്‍ കലമ്പല്‍ ബാക്കി,
ആയിരമുച്ചകളൂട്ടിയ,
പിഞ്ഞാണപൊട്ട് സാക്ഷി..
ചൂലന്റെ വിരല്‍ കാണൂം തൂമ്പയും,
ചക്കിയുടെ നന്നങ്ങാടിയും ബാക്കി,
ഈങ്ങിയ തോര്‍ത്ത് വിരിച്ചിട്ട,
ചെന്തെങ്ങശേഷമില്ലവിടെ,
കൂത്താടി പിള്ളേരിനി,
എത്തിനോക്കില്ലെന്നറിഞ്ഞിട്ടും,
മണ്‍ചുവരിനൊരുവശമിന്നും,
നിന്ന നില്‍പ്പില്‍...

x x x x x

വിണ്ണ് മണ്ണിനെ,
നനചുണക്കി വീണ്ടും,
മണ്‍ചുവര് പൊളിച്ചാരോ,
വെണ്ണക്കല്‍ കോട്ട തീര്‍ത്തു,
പിഞ്ഞാണം മാറ്റി-
വെളുത്ത, ചെറു ചൂടുള്ള പാത്രം നിരത്തി..
“പുമമളി“നു പകരം,
നിവര്‍ത്തിയിരുത്തി വറുത്ത,
ചിക്കന്‍ ചില്ലി..
ജീവനുണ്ടെന്ന കൊറ്റി പോല്‍,
പുല്‍തകിടിലൊരു ബിംബം..

പിന്നെ
ചക്കിക്കും ചൂലനും പകരം??
മദാലസക്കൂട്ടം,,
അന്തികള്ളരിച്ചെടുത്ത്,
നിറംചേര്‍ത്ത് ഭോഗിക്കുന്നു.................





പുമ്മള് - ഉപ്പ്, മുളക്, വെളിച്ചെണ്ണ എന്നിവ മാത്രം ചേര്‍ത്ത് അരച്ച ചമ്മന്തി...