ഇക്കുറി കൊയ്ത്തിനായ്...


ഇക്കുറി പാടത്തെ കൊയ്ത്തിനായീ,
ഞാനുമെന്നച്ഛന്റെ കൂടെ വരും..
ചെറുമികള്‍ പാടുന്ന കൊയ്തുപാട്ടി-
ന്നീണത്തില്‍ പൊന്‍കതിര്‍ കൊയ്തെടെക്കും..
പാടത്തെ ചേറില്‍ മലക്കം മറിഞ്ഞൊന്ന്,
തിത്തകം തയ്യകം ആര്‍ത്തിടേണം,
അങ്ങേകരയിലെ കാര്‍ത്യാനിയമ്മേടെ,
കുറിയരികഞ്ഞികുടിച്ചീടണം...
ഇക്കുറിപാടത്തെ കൊയ്ത്തിനായീ-
ഞാ‍നുമെന്നച്ഛന്റെ കൂടെ വരും....
വാനിന്റെ തൂണുപോലംബരചുംബികള്‍,
ഒരുയുഗമത്രയും കാര്‍ന്നുതിന്നു..
മരുഭൂപൊഴിക്കുന്ന കണ്ണുനീര്‍തുള്ളിപോല്‍-
എന്നോര്‍മ്മയെല്ലാം വരണ്ടിടുന്നു..
തുമ്പിയും തൂമ്പയും മാടി വിളിച്ചിടും
നിദ്രകള്‍ മാത്രമെന്‍ കൂട്ടിനായി...
ആരോ പാടുന്ന ദപ്പു പാട്ടിന്നീണം-
ഇന്നെന്‍ മിഴികള്‍ക്ക് താരാട്ടുമായ്....
ഇനിയെന്റെയച്ചനെ കണ്ടിടേണം...
പാടത്തിറങ്ങി കൊയ്തിടേണം....!
ഇക്കുറി പാടത്തെ കൊയ്ത്തിനായീ,
ഞാനുമെന്നച്ഛന്റെ കൂടെ വരും..
ചെറുമികള്‍ പാടുന്ന കൊയ്തുപാട്ടി-
ന്നീണത്തില്‍ പൊന്‍കതിര്‍ കൊയ്തെടെക്കും..




യന്ത്രങ്ങള്‍ വന്ന് കൊയ്യട്ടെ......!!!!!




മകനേ മറക്ക നീ -
നിന്നച്ഛനെ,
നിന്നച്ഛന്‍ നടന്നൊരാ വരമ്പിനെ,
നനവേറ്റ ചേറിനെ,
ചേറിലെ ഞണ്ടിനെ, മീനിനെ,
മറക്ക നീ-
മകനേ.. മറക്ക നീ...
വേനലിരമ്പം വന്ന രാവില്‍,
സര്‍വ്വതും മുങ്ങിയശേഷമായി..
നമ്മളു കൊയ്ത -
വയലുകളൊക്കെയും,
നമ്മുടേതാവാന്‍ മറന്നുപോയീ....
അച്ഛനൊഴുക്കിയ
വിയര്‍പ്പിനെ സൂര്യന്‍
ഒപ്പിയെടുത്തില്ലേല്‍,
പൊങ്ങിയേനേ...
ഇന്നാളുമത്രയും കണ്ടിട്ടില്ലാത്ത,
ഇതിലും വലിയൊരു പൊങ്ങന്‍ വെള്ളം,
ഇന്നതിന്‍ നോവായി,
അച്ഛന്റെയുള്ളിലിന്നോളം
പൊള്ളിയ കനലുണ്ട് പോല്‍...
കരിവാണ്ട തോളത്ത് കറ്റയേല്‍ക്കും മുമ്പ്-
ഉത്തരമച്ഛനെ താങ്ങി നിന്നു..
ചാണകം തഴുകിയാ
മുറ്റത്ത് കോണിലായ്,
പൂവാലി മാത്രം കരഞ്ഞു നിന്നൂ....
പിറ്റേന്ന് കൊടികളിറങ്ങി പലതായി,
കൊയ്ത്ത് പാട്ടും മുഴങ്ങി വീണ്ടും,
പാര്‍ട്ടിയും ബന്ദും തീര്‍ന്നിട്ട് കൊയ്യാ-
മെന്നവര്‍ പാടി പതിയെ മുങ്ങി..!!

മകനേ മറക്ക നീ
മറക്ക നീയെല്ലാം..
തുമ്പിയും തൂമ്പയും,
കുറീയരിക്കഞ്ഞിയും,
എല്ലാം മറന്ന് നീ-
പതിയെ മയങ്ങുക,
യന്ത്രങ്ങള്‍ വന്നിതും കൊയ്തിടട്ടെ......!!!!!



തിരികെ വിളിക്കുന്നു...


പിന്നിട്ടതെല്ലാം നൊമ്പരങ്ങള്‍...
വന്നണയുന്നതോ വെമ്പലുകള്‍...
ആരോരുമറിയാതെ,
കണ്ണീര്‍ കയങ്ങളില്‍,
ഊളിയിട്ടുഴലുന്നു-
ത്യാഗിയായ് നീ.....

കൂടില്ലാ കൂട്ടില്ലാ..
മരുമണല്‍ കാട്ടില്‍,
പാതിവയറിനായലയുന്നു നീ...
അവസാന നിശ്വാസം പോലും,
നീയറിയാതെ,
ഊട്ടുന്നയുച്ചകള്‍ അങ്ങക്കരെ....

വയലുകളെല്ലാം കൊയ്തെടുത്തൂ-
വീണ്ടും,
ഈന്തപ്പനകള്‍ കുലച്ചു വീണ്ടും,,,
കാവും കുളവും കാനനവുമിന്നും,
മാഞ്ഞിടുന്നല്ലേ...
പൊടിക്കാ‍റ്റു പോല്‍......

മുല്ലപെരിയാര്‍ - വരുംകാല ചിന്ത..


തമിഴനും മലയാളിയും തമ്മില്‍ തല്ലി,
ഒരിക്കല്‍ മുല്ലപെരിയാര്‍ പൊട്ടുകയാണെകില്‍, ശേഷം ചരിത്ര താളൂകളില്‍ വായിക്കപ്പെടുന്നത്.. എന്റെ ചിന്തയില്‍...


പാഠം ഒന്ന്,..
പാണനും കോതയും..
നീരൊക്കെ വറ്റി,
ഉയിര്‍ വറ്റും വരെ,
കമിതാക്കളായവര്‍..!!

അണ്ണനുമേട്ടനുമിടയിലെ,
വാക് പയറ്റിന്‍,
രക്തസാക്ഷികള്‍..

വിജനമാം കാനനം,
സ്വര്‍ഗ്ഗമാക്കിയോര്‍..
നാലു മുളംകുറ്റികളില്‍,
താജ്മഹല്‍ തീര്‍ത്തവര്‍.
അനന്തമാമോളങ്ങള്‍,
സ്നേഹാമൃതാക്കിയോര്‍..

പാണന്‍..??
ഒരു പിടിയരിയുമായ്,
കൂടണയാന്‍ വെമ്പി-
എല്ലുരുക്കുന്നു..!
മുന്‍ വഴി- പിന്‍ വഴി,
ശ്വസിക്കാനാവതെ,
തൂമ്പയേം, മണ്ണിനേം,
തോല്‍പ്പിച്ചവന്‍..

കോത..??
നിറമറ്റ മുടി കോതി,
യൌവ്വനമാക്കിയോള്‍..
അരവയറിന്‍ വിളിയിലും,
പാണനെയറിഞ്ഞവള്‍..!

കൊയ്ത്തു പാട്ടിന്‍,
ഈണത്താല്‍ -തന്‍
വയര്‍ നിറച്ചവള്‍..!!

പാഠം രണ്ടില്‍,
അവര്‍ മരിക്കുമോ..!!
ആവോ..??

മല കേറിയോരൊന്നും,
കണ്ടില്ലയവരെ..!
വെള്ളമെന്നുള്‍ഭയത്താല്‍..
കൈകോര്‍ത്തുറങ്ങുന്നു..!!
പാതിയുറക്കത്തിലും,
ഇണകൂടെയെന്നോര്‍ക്കുന്നു..

വാക്കുകള്‍ ബാക്കിയായ്-
വ്യവഹാരവും..
അണപൊട്ടി - ഒരുനാള്‍
ദൈവ രോഷമൊഴുകി..
പാണന്റെ താജും,
ഓര്‍മ്മയായ് മണ്ണില്‍..
സ്നേഹം വെച്ചൂറ്റിയ..
ഓട്ടക്കലങ്ങളും...

മൂന്നാം പക്കം - കണ്ടവര്‍
മൂക്കു പൊത്തി നിന്നു..
കൈകോര്‍ത്തഴുകിയ,
പാഴ് പിണങ്ങള്‍....!!!!!
മണ്ണോടു ചേര്‍ന്ന്,
മണ്ണാവുന്നു മെല്ലെ.....

ഒരു പുഷ്പത്തിന്റെ ആത്മഗദം....


റീത്തായും ചക്രമായും മണ്ണിലെറിയപ്പെടുന്ന, അതല്ലെങ്കില്‍ പ്രണയിനിക്കായ് സമര്‍പ്പിക്കപ്പെടുന്ന പുഷ്പത്തിന്റെ ആത്മനൊമ്പരമാണിവിടെ......





അരുത്,
എന്നെയറുക്കരുത്..
എന്നിതള്‍ പിച്ചരുത്,,

നീയെന്നെയറുത്ത്-നിന്‍
പ്രേയസിക്കായരര്‍പ്പിക്കും,
അവളെന്നെ ചുംബിച്ച്,
നിന്‍ കണ്‍കുളിര്‍പ്പിക്കും..
എന്‍ ഗന്ധം വറ്റി - ഞാന്‍
കറുക്കാനൊരുമ്പെട്ടാല്‍.
മണ്ണിലെറിഞ്ഞെന്നെ - യവള്‍
നിന്നില്‍ നിന്നകന്നിടും..

അരുത്...
എന്നെയറുക്കരുത്..
ഒരു റീത്തില്‍ കോര്‍ത്തെന്നെ,
ശവത്തിലെറിയരുത്,,
സുഗന്ധം പരത്തുമൊരു
വേളയെങ്കിലും,,,
ശവമായി ഞാനുമീ
അഗ്നിയിലമര്‍ന്നിടും

അരുത്
എന്നെയറുക്കരുത്,,
പടിഞ്ഞാറന്‍ കാടനെ,
പേടിച്ചരണ്ടിടും,
പൈതങ്ങളൊക്കെയും,
എന്മുഖം ദര്‍ശിച്ച്,
ഒരു നിമിഷമെങ്കിലും,
സായൂജ്യമടയട്ടെ...!!
മറ്റൊരു ചാവേറിനി,
വരുംവരെയത്രയും......





*കാടന്‍ - കാട്ടാളന്‍..

ചെന്തെരു കാണാതെ....



എന്‍ കവിളിലൊരു,
കണ്ണീരുമ്മതന്ന്,
പടിയിറങ്ങിപോയവനീ-
പെരുമഴയത്ത്...
തിരിഞ്ഞ് നോക്കുമാ-
ചെങ്കവിളിനാരോ,
“ചെന്തെരുവിന്‍ -
വ്യാജപട്ടയം നല്കി...!!

കണ്ണില്‍ മണ്ണിട്ട്,
കരണം മറിഞ്ഞവര്‍,
അന്യരായറപ്പോടെ
മാറിനിന്നു..

“‘എലിസ’“യും കൈവിട്ടിനി,
മരണം പുല്കാന്‍,
വിദ്യയെന്തിനെന്നോര്‍ത്തു
ഞാനും..
പുള്ളിക്കുട ചൂടില്ല,
കൊത്തം കല്ലാടില്ല
,നെല്ലിക്ക വിറ്റൊരു
പെന്‍സിലും വാങ്ങില്ല..
പനിവന്നുണങ്ങിയും,
വ്രണമായളിഞ്ഞും
പിണമായിത്തീര്‍ന്നിടുമവന്‍..

കാലം തെറ്റിയൊരു
പെരുമഴ പെയ്യുമ്പോള്‍
‍മൌനമായ് ചോദിക്കും..
“മറന്നുവോ.... എന്നെ....?“

*ചെന്തെരു- ചുവന്ന തെരുവ് (ബോംബെ)

ചിന്ത ഓണ്‍ലൈന്‍ മാഗസിന്‍ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
http://www.chintha.com/node/2993

നിന്നെയും കാത്ത്..തനിയെ...


വേഴാമ്പലായ്,
കേഴുന്നു ഞാന്‍ – നിന്‍
പ്രണയത്തിന്‍,
തണലില്‍
ചാഞ്ഞുറങ്ങാന്‍
വേനലിന്‍ ബാഷ്പത്തില്‍
ഉരുകുന്നു ഞാന്‍ –നിന്‍
സ്നേഹാമ്ര് തത്തില്‍
ആറാടുവാന്‍…

ഉരിയാടാനറിയാതെ,
നിന്‍സുഖ കാവ്യങ്ങള്‍
തനിയെ മറിയുന്നു
താളുകകളായ്….
കാലത്താല്‍ മായുന്ന
പ്രണയാക്ഷരങ്ങള്‍
ചൊല്ലിപ്പഠിപ്പിക്കാനെന്നെത്തും നീ…..

പതിയെ വിരിയുന്ന
പനിനീരായ് നിന്‍ മുഖം
നിത്യ വസന്തമാണെന്റെ നെഞ്ചില്‍…
ഇടവഴിതോറും
നിന്‍പാദമുദ്രകള്‍,
തിരയുന്നുഞാനുമിന്നേകാകിയായ്……..

വടകര നായ പറഞ്ഞത്.....


അരിയുടെ വില
കൂടും...കുറയും,
ഏമാനതൊരിക്കലും,
വാങ്ങാതിരിക്കില്ല -
തിന്നാതിരിക്കില്ല..!!

ബാക്കിവന്നത് പി-
ന്നെച്ചിലാവും..
അതു നക്കി ഞാനും
ഇങ്ങനെ കൂടും
വരും കാലമത്രയും.....








*വടകര ഒരു നായ പറഞ്ഞതാണത്രെ ഇത്..
വടകരക്കാര്‍ ദയവായി ക്ഷമിക്ക....


ഉപ്പയുടെ ഭാഷയില്‍ ഞാന്‍ “കുതര ബ്ട്ട്” നടക്കുന്ന കാലത്ത് സ്ഥിരമായി ഉപമിക്കാറുള്ളത് ഈ വാക്കുകള്‍ കൊണ്ടായിരുന്നു....ഇന്നിന്റെ തലമുറ ഇതുതന്നെയാണെന്ന് പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്..

മാറാട്ടില്‍ ഒരു സന്ധ്യ...


പഴകിപ്പിഞ്ഞിയ
കൈലിയുടുത്ത്,
തേച്ചൂ വെളുത്തൊരു
ചരടു കടിച്ച്,
അനുരാഗ ചാകരയായ്
നാണം കുണുങ്ങി,
അരയന്റെ വരവും
കാത്തിരുന്നവള്‍

ചാളതന്‍ വാസന
വിയര്‍പ്പിലലിഞ്ഞവര്‍
ഒന്നായി തീര്‍ന്നൊരു
സന്ധ്യാ നേരം
നാലായി പിടഞ്ഞീ
മണപ്പുറത്ത്,
തിരയേറ്റ് വെയിലേറ്റ്
നനഞ്ഞുണങ്ങി,,

ഇന്നുമീ സന്ധ്യ തന്‍
വശ്യമാം ചോപ്പിലും
നിഴല്‍ വീഴ്ത്തി പാറും
ശവം തീനി പറവകള്‍..
തിരയുന്നതെന്തെ-
ന്നറിയില്ലെനിക്ക്
സൂതയോ.... മത്തിയോ
അരയന്റെ നിണമോ...???